Thursday, July 21, 2011

ഭാർഗവരാമന്റെ ഗർവ്വശമനം


മുത്തശ്ശീ, തുടങ്ങാം‌ വേണിക്ക് തിരക്കായി.

“ഒരു കയ്യിൽ‌ മഴുവും തോളിൽ‌ വൈഷ്ണവാസ്ത്രവുമായി പരശുരാമൻ‌ ക്ഷുഭിതനായി കടന്നുവന്നു. ജമദഗ്നിയുടെ പുത്രനായ പരശുരാമന്റെ മുന്നിൽ‌ ദശരഥമഹാരജാവ് ആദരപൂർവ്വം പ്രണമിച്ചു. എന്നാൽ‌ ക്ഷത്രിയകുലാന്തകനായ പരശുരാമനു സംസാരിക്കാനുള്ളത് ശ്രീരാമചന്ദ്രനോടായിരുന്നു.

ഞാനല്ലാതെ വേറൊരു രാമനുണ്ടോ? ശൈവചാപമൊടിച്ചെന്നുകേട്ടു, അത്രവീരനാണെങ്കിൽ‌ എന്നോട് യുദ്ധം ചെയ്തു കാണിക്കൂ“ പരശുരാമൻ‌ ശ്രീരാമനോടാവശ്യപ്പെട്ടു

എന്നാൽ‌ ശ്രീരാമൻ പരശുരാമനെ വന്ദിച്ച് ഭാർഗവരാമന്റെ പരാക്രമത്തെ വാഴ്ത്തിക്കൊണ്ട് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണുണ്ടായത്.

ക്ഷത്രിയകുലം നശിപ്പിക്കുമെന്ന പ്രതിജ്ഞയെടുത്ത പരശുരാമൻ‌ വീണ്ടൂം  മഴുവുമായി രക്തദാഹിയായി ഇറങ്ങിയിരിക്കുകയാണോ എന്ന ശങ്കയാൽ‌ ദശരഥപരിവാരങ്ങൾ പേടിച്ചു. രാമന്റെ പുകഴ്ത്തലുകളൊന്നും പരശുരാമന്റെ കോപത്തെ തണുപ്പിക്കാൻ‌ മാത്രമുള്ളതായിരുന്നില്ല. ഭാർഗവരാമൻ‌ തുടർന്നു.

“ വിശ്വകർമ്മാവ് രണ്ട് വില്ലുകളുണ്ടാക്കി ഒന്നു ശിവനും‌ ഒന്നു വിഷ്ണുവിനും നൽകുകയാണുണ്ടായത്. അതിൽ ശൈവചാപമാണു നീയൊടിച്ചതായി കേട്ടത്. ഇതാ ഇതാണ് വൈഷ്ണവചാപം‌. ഇതു കുലക്കാനൊന്നു ശ്രമിച്ചു നോക്കൂ.”

ശ്രീരാമചന്ദ്രൻ‌ ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും പരശുരാമൻ‌ കുലം‌ തന്നെ മുടിച്ച് കളയുമെന്ന് ഭീഷണിപ്പെടുത്തി. അവസാനം‌ ആ വൈഷ്ണവചാപം ശ്രീരാമനെടുത്ത് കുലച്ചു. ഈരേഴുപതിനാലുലോകവും നിറഞ്ഞൊഴുകുന്ന തേജസ്സാൽ‌ ശ്രീരാമചന്ദ്രനാ വില്ലും കുലച്ചു കൊണ്ട് ഭാർ‌ഗവരാമനോട് ചോദിച്ചു

“അല്ലയോ മഹർഷേ, ഞാൻ കുലച്ച ഈ അസ്ത്രത്തിനുള്ള ലക്ഷ്യം‌ പറഞ്ഞ് തന്നാലും”

പരശുരാമനു ശ്രീരാമചന്ദ്രനാരാണെന്നു മനസ്സിലായി. തന്റെ അവതാരോദ്ദേശം പൂർത്തിയായെന്ന് മനസ്സിലാക്കിയ പരശുരാമൻ‌ തന്റെ തപ:പുണ്യങ്ങളെല്ലാം‌ ആ അസ്ത്രത്താൽ പകർന്നെടുക്കാനാവശ്യപ്പെട്ട് ശ്രീരാമചന്ദ്രനെ സ്തുതിച്ച് മഹേന്ദ്രപർവതത്തിലേക്ക് തപസ്സനുഷ്ഠിക്കാനായി പോയി.

അങ്ങനെ അയോദ്ധ്യയിലേക്ക് മടങ്ങിയെത്തിയ കുമാരന്മാർക്ക് രാജകീയമായ സ്വീകരണങ്ങളാണു ജനങ്ങൾ നൽകിയത്. അങ്ങനെ രാജകുമാരന്മാർ‌ സന്തോഷമായി തങ്ങളുടെ പത്നിമാരൊത്ത് സുഖമായി താ‍മസിക്കുമ്പോൾ‌ ദശരഥൻ‌ ഭരതശത്രുഘ്നന്മാരെ വിളിച്ച് പറഞ്ഞു

“ നിങ്ങളെകൂട്ടിക്കൊണ്ട് പോവാനാണു അമ്മാവനായ യുധാജിത്ത് ഇവിടെ വന്നിരിക്കുന്നത്. നിങ്ങൾ കേകയരാജ്യത്ത് ചെന്ന് മുത്തച്ഛനെ കണ്ട് കുറെനാൾ‌ അവിടെ താമസിച്ച് തിരിച്ചു വരിക”

പിതാവിന്റെ ആജ്ഞാനുസരണം‌ ഭരതശത്രുഘ്നന്മാർ രാമലക്ഷ്മണന്മാരോട് യാത്രപറഞ്ഞ് കേകയരാജ്യത്തിലേക്ക് പോയി. സീതയും ഊർമ്മിളയും ഭർത്താക്കന്മാരൊത്ത് അയോദ്ധ്യയിൽ സന്തോഷത്താടെ താമസിക്കുകയും ചെയ്തു.

മുത്തശ്ശി തന്റെ കഥപറച്ചിലിൽ ലയിച്ചിരുന്ന കുഞ്ഞുങ്ങളെ നോക്കി അൽ‌പ്പനേരം മൌനമായി ഇരുന്നു.

എന്നിട്ട്? ഹരി വിടാൻ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല

ബാലകാണ്ഡം‌ ഇവിടെ സമാപിച്ചു. ഇനി അയോദ്ധ്യാകാണ്ഡം‌. അത് നാളെ. നല്ലോണം പ്രാർത്ഥിച്ചു പോയി പഠിക്കൂ. മുത്തശ്ശി അവസാനിപ്പിക്കുന്നതിന്റെ മുന്നോടിയായി നാമജപം തുടങ്ങി..

നമസ്തേ ജഗത്പതേ..നമസ്തേ രമാപതേ
നമസ്തേ ദാശരഥേ നമസ്തേ സതാം‌ പതേ
നമസ്തേ വേദപതേ നമസ്തേ ദേവപതേ
നമസ്തേ മുഖപതേ നമസ്തേ ധരാപതേ

Monday, July 18, 2011

സീതാസ്വയംവരം


ഹരിയും വേണിയും എത്തിയപ്പോൾ‌ അന്ന് വൈകി. കർക്കടകത്തിലെ കനത്തമഴയിൽ‌ അന്നത്തെ ടൈംടേബിൽ‌ താളംതെറ്റി. അവർ‌ മുത്തശ്ശിയുടെ മുന്നിൽ‌ൻ വന്ന് കഥകേൾക്കാനായി ചമ്രം‌ പടിഞ്ഞിരിക്കുമ്പോഴും‌ പുറത്ത് രൌദ്രതാളത്തിൽ‌ മഴതകർത്ത് പെയ്യുന്നുണ്ടായിരുന്നു.

മുത്തശ്ശീ, ഇനി കല്ല്യാണം.. അല്ലേ? ഹരി തിരക്ക് കൂട്ടി

മിഥിലാധിപനായ ജനകമഹാരാജാവ് നല്ലൊരു പോരാളിയും പണ്ഡിതനുമായിരുന്നു. ഒരു യാഗത്തിന്റെ ഭാഗമായി നിലമുഴുമ്പോൾ‌ അദ്ദേഹത്തിനു ഒരു സുന്ദരിയായ പെൺ‌കുഞ്ഞിനെ ലഭിച്ചു. ഭൂമീദേവിയുടെ വരദാനമായ ആ കുഞ്ഞിനെ ജനകമഹാരാജാവ് സ്വന്തം‌ പുത്രിയായി വളർത്തുകയും ചെയ്തു.

മുത്തശ്ശി ശ്വാസമെടുക്കാനായി ഒന്നു നിർത്തിയതും‌ വേണികയറി ചോദിച്ചതുമൊരുമിച്ചായിരുന്നു.

“അത് സീതയാർന്നല്ലേ?”

അതെ, ജാനകി തന്നെ. രാജകുമാരി വളർ‌ന്ന് വിവാ‍ഹപ്രായമായപ്പോൾ‌ ജനകൻ‌ സീതക്ക് യോജിച്ച വരനെയന്വേഷിച്ച് തുടങ്ങി. എന്നാൽ‌ ഭൂമീപുത്രിക്ക് യോജിച്ച വരനെ കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല. പെട്ടെന്നാണു ജനകനു ത്രയംബകത്തിന്റെ ഓർ‌മ്മ വന്നത്. ത്രയംബകമെന്ന ശൈവചാപം‌. ഈ രുദ്രചാപമെടുത്ത് കുലക്കുന്നവനു സീതയെ വിവാഹം‌ കഴിച്ചുകൊടുക്കും എന്ന് ജനകൻ‌ വിളംബരവും ചെയ്തു. വിളംബരം കേട്ട് പല രാജകുമാരന്മാരും വന്നെങ്കിലും‌ വില്ലെടുത്ത് കുലക്കാൻ പോയിട്ട് അതൊന്നനക്കാൻ‌ കൂടി ആർക്കും‌ സാധിച്ചില്ല.

ഈ സമയത്താണു രാമലക്ഷ്മണന്മാർ‌ വിശ്വാമിത്രനോടു കൂടെ ഇവിടെ എത്തിച്ചേരുന്നത്. തേജസ്വികളായ കുമാരന്മാരെ കണ്ട ജനകമഹാരാജാവ്  വിശ്വാമിത്രനോട് അവരെക്കുറിച്ചന്വേഷിച്ചു. ജനകമഹാരാജാവിന്റെ സുഹൃത്ത്കൂടിയായ ദശരഥന്റെ പുത്രന്മാരാണു എന്നറിഞ്ഞപ്പോൾ‌ അദ്ദേഹത്തിനു കൂടുതൽ‌ സന്തോഷമായി.കുമാരന്മാർക്ക് ശൈവചാപം‌ കാണുവാനായി അവർ‌ അവസരമൊരുക്കി. എട്ട് ചക്രമുള്ള രഥസമാനമായ ഒരു വണ്ടിയിൽ ആണു രുദ്രചാപം‌ വച്ചിരുന്നത്.

എന്നിട്ട്? രാമൻ‌ കുലച്ചോ? വേണിക്ക് ആകാം‌ക്ഷയടക്കാനായില്ല

ഗുരുവിന്റെ അനുഗ്രഹപ്രകാരം‌ ശ്രീരാമചന്ദ്രൻ‌ പയ്യെ വില്ലിനടുത്തേക്ക് ചെന്നു. ചാപത്തെ നമിച്ച്, വലം‌വെച്ച് പതുക്കെ വില്ലെടുത്തുയർത്തി. വില്ലുകുലക്കാനുള്ള ശ്രമത്തിൽ‌ ഭൂമിയെ പ്രകമ്പനം‌ കൊള്ളിച്ചുകൊണ്ട് അത് രണ്ടായൊടിഞ്ഞു.

മിഥിലാധിപനു സന്തോഷത്തിനിനിയെന്തു വേണം‌? അപ്പോൾ‌ തന്നെ ദശരഥമഹാരാജാവിനുള്ള ദൂതുമായി‌ ദൂതനെ പറഞ്ഞയച്ചു. കൊട്ടാരത്തിൽ‌ സീതയെക്കൂടാതെ മൂന്നുകന്യകമാർ‌ കുടിയുണ്ട്. ദശരഥന് രാമനെക്കൂടാതെ മൂന്നുപുത്രന്മാരും‌.  രാമന്റെ ശൈവചാപഭഞ്ജനത്തെക്കുറിച്ചും, നാലുപേരുടേയും‌  വിവാഹം‌ ഒരുമിച്ച് നടത്താനുള്ള ആഗ്രഹവും‌ അറിഞ്ഞയുടൻ‌ ദശരഥമഹാരാജാവ് പരിവാരങ്ങളോടൊപ്പം വിദേഹരാജ്യത്തിലേക്ക് പുറപ്പെട്ടു. വാമദേവൻ‌, വസിഷ്ഠൻ‌, ജാബാലി‌, മാർ‌ക്കണ്ഡേയൻ‌, കാത്യായനൻ‌ തുടങ്ങിയ ഋഷിവര്യന്മാരും‌ വിവാഹകർമ്മത്തെ അനുഗ്രഹിക്കാനായി ദശരഥനോടൊപ്പം പുറപ്പെട്ടു.

നാലുദിവസത്തെ യാത്രക്ക് ശേഷം‌ മിഥിലയിലെത്തിയ ദശരഥനേയും പരിവാരങ്ങളേയും ജനകമഹാരാജാവ് എല്ലാവിധ ബഹുമാനങ്ങളോടും കൂടെ സ്വീകരിച്ചാനയിച്ചു. കേകയരാജാവിന്റെ‌ മകനായ യുധാജിതും‌ സഹോദരീപുത്രന്മാരുടെ വിവാഹത്തിനു‌ പങ്കെടുക്കാനെത്തി. വിവാഹത്തിനുള്ള ഒരുക്കങ്ങളായി. സീതയുടെ അനിയത്തിയായ ഊ‌ർമ്മിളയെ ലക്ഷ്മണനും‌, ജനകന്റെ സഹോദരപുത്രിമാരായ ശ്രുതകീർ‌ത്തിയെ ഭരതനും‌, മാണ്ഡവിയെ ശത്രുഘ്നനും‌ വിവാ‍ഹം‌ കഴിക്കാൻ‌ തീരുമാനിച്ചു. അങ്ങനെ വസിഷ്ഠമഹർ‌ഷിയുടെ കാർമികത്വത്തിൽ‌ ഗുരുവര്യന്മാരെ സാക്ഷിയാക്കി വിവാഹങ്ങൾ‌ നടത്തി.

വിവാഹാനന്തരമുള്ള ആഘോഷങ്ങളെല്ലാം‌ ഒതുക്കി, ദശരഥമഹാരാജാവ് ഭാര്യാസമേതരായ പുത്രന്മാരോടും പരിവാരങ്ങളോടും കൂടെ അയോദ്ധ്യയിലേക്ക് യാത്രതിരിച്ചു. അങ്ങനെ കുറച്ചുദൂരം‌ യാത്ര തുടർന്നപ്പോൾ‌ ആകെ അശുഭലക്ഷണങ്ങൾ‌ കണ്ടുതുടങ്ങി. അതായത്, ക്ഷത്രിയാന്തകനായ‌ ഭാർഗവരാമന്റെ‌ വരവിനു സമയമായെന്നർത്ഥം‌..രണ്ട് രാമന്മാർ‌ കണ്ട്മുട്ടുന്ന മുഹൂർത്തം‌.

കള്ളകർക്കടകമഴയ്ക്ക് ശക്തികൂട്ടാൻ‌ അകമ്പടിയായെത്തിയ ശക്ത്മായ കാറ്റിൽ‌‌ പെട്ടെന്ന് ചിമ്മിണിവിളക്ക് കെട്ടുപോയത് അന്നത്തെ കഥകഥനത്തിനു മുത്തശ്ശിക്ക് തിരശ്ശീലയിടാൻ‌ പ്രേരകമായി..

അടുത്ത അദ്ധ്യായം‌ :ഭാർഗവരാമന്റെ‌ ഗർവ്വശമനം‌

Wednesday, July 13, 2011

താടകവധം‌, യാഗരക്ഷ, അഹല്ല്യാ മോക്ഷം‌


“ അങ്ങനെ രാമലക്ഷ്മണന്മാർ‌ വിശ്വാമിത്രനോടൊപ്പം‌ യാത്രയായി.” മുത്തശ്ശി നേരെ കഥയിലേക്കു കടന്നു.

അന്ന് രാത്രി‌ സരയൂനദിതീരത്തുവച്ച് വിശപ്പും‌ ദാഹവുമറിയാതിരിക്കാനായി ബലയെന്നും അതിബലയെന്നുമുള്ള രണ്ട് രഹസ്യമന്ത്രങ്ങൾ‌ വിശ്വാമിത്രമഹർഷി രാമലക്ഷ്മണന്മാർ‌ക്ക് ഉപദേശിച്ചു കൊടുത്തു. പിന്നീട് ഗംഗയും കടന്ന് ദണ്ഡകാരണ്യമെന്ന താടകാവനത്തിലെത്തി.

താടകാവനമോ? വേണിക്ക് സംശയം‌

ഉം, അതെ താടകാവനം‌. അവിടെയാണു താടകയെന്ന രാക്ഷസി മക്കളായ മാരീചനും സുബാഹുവുമൊത്ത് വാഴുന്നത്.  സുകേതുവെന്ന യക്ഷനു ബ്രഹ്മാവിന്റെ അനുഗ്രഹത്താൽ‌ ലഭിച്ച മകളാണു താടക. വരപ്രസാദത്താൽ‌ ആയിരം ആനകളുടെ ശക്തിയോടെയാണു താടക ജനിച്ചത്. താടക സുന്ദന്ദനെന്ന യക്ഷനെ വിവാഹം കഴിക്കുകയും അതിൽ മാരീചൻ‌ എന്നും സുബാഹു എന്നും പേരായ രണ്ട് മക്കൾ‌ ജനിക്കുകയും ചെയ്തു.

അഗസ്ത്യമുനിയുടെ‌ ആശ്രമമാക്രമിച്ച സുനന്ദനെ മഹർഷി ശപിച്ച് ഭസ്മമാക്കി. അതിൽ‌ കലിപൂണ്ട താടക മക്കളോടൊപ്പം ആശ്രമമാക്രമിച്ചതിനെത്തുടർ‌ന്ന് മഹർ‌ഷി അവരെ ശപിച്ചു രാക്ഷസരാക്കി. പിന്നീടവരുടെ കേളീരം‌ഗമായി ആ വനം‌. പിന്നീടവിടെ മഹർ‌ഷിമാർക്കും വഴിയാത്രക്കാർക്കും സ്വസ്ഥമായി ജീവിക്കാനനുവദിക്കാത്ത വിധം‌ താടക ശല്ല്യം ‌ ചെയ്തു

വിശ്വാമിത്രന്റെ ആജ്ഞപ്രകാരം‌ രാജകുമാരന്മാർ‌ താടകയെ നേരിടാനൊരുങ്ങി. താടകയുടെ ശ്രദ്ധക്ഷണിക്കാനായി ശ്രീരാമൻ‌ ഞാണൊലി മുഴക്കി. അതുകേട്ട താടക അവിടെയെത്തുകയും അവർക്ക് നേരെ കല്ലും മരങ്ങളുമൊക്കെ എടുത്താക്രമണം തുടങ്ങുകയും ചെയ്തു .

ആദ്യമൊക്കെ സാരമല്ലാത്ത രീതിയിൽ യുദ്ധം ചെയ്ത ശ്രീരാമനോട് കൌശികമഹർഷി സൂര്യനസ്തമിക്കുന്നതിനുമുന്നെ താടകയെ വധിക്കാൻ‌ ആവശ്യപ്പെട്ടു. നിശാചരർക്ക് ഇരുട്ടുപരന്നാൽ‌ ശക്തിയാർജ്ജിക്കുമെന്ന മഹർ‌ഷിയുടെ ഉപദേശപ്രകാരം‌ ശ്രീരാമചന്ദ്രൻ‌ താടകയ്ക്ക് നേരെ അസ്ത്രമയച്ചു. താടകയെ വധിക്കുകയും ചെയ്തു.

രാമബാണമേറ്റതോടെ താടകക്ക് ശാപമോക്ഷം‌ വരികയും സുന്ദരിയായ ഒരു സ്ത്രീയുടെ രൂപം കൈവരിച്ചു.

അവിടെ കാമാശ്രമത്തിൽ‌ സമയം‌ ചിലവഴിച്ച് കുമാരന്മാരും‌ വിശ്വാമിത്രനും യാത്ര തുടർന്നു.

കാമാശ്രമമോ? അതെന്താ അങ്ങനെ പേരു വന്നെ? ഹരിയും സംശയത്തിൽ‌ പുറകിലല്ല

“പണ്ട് ശിവനു നേരെ കാമദേവൻ‌ അസ്ത്രമയച്ചതിവിടെയാണു. അതിനാലാണു കാമാശ്രമമെന്നറിയപ്പെട്ടത്. “മുത്തശ്ശി സം‌ശയനിവാരണവും ‌ നടത്തി

യാത്രതുടർന്ന അവർ‌ സിദ്ധാശ്രമത്തിലെത്തിച്ചേർ‌ന്നു. അവിടെ യാഗരക്ഷക്കായി രാമലക്ഷ്മണന്മാർ‌ നിലകൊണ്ടു. ആയുധസന്നദ്ധരായ കുമാരന്മാരുടെ പിൻ‌ബലത്തിൽ‌ മഹർഷിമാർ യാഗം തുടങ്ങി. ആറാം ദിവസം‌ രാക്ഷസന്മാർ‌ യാഗം‌ മുടക്കുവാൻ വരുന്നതിന്റെ ലക്ഷണങ്ങൾ‌ കണ്ടുതുടങ്ങി. ആകാശത്ത് നിന്ന് യാഗം‌ മുടക്കുവാനായി അശുദ്ധിനിറഞ്ഞ വസ്തുക്കൾ‌ യാഗശാലയിലേക്ക് വർഷിക്കാൻ‌ തുടങ്ങി. മാരീചസുബാഹുക്കളുടെ നേതൃത്വത്തിലുള്ള രാക്ഷസപ്പടയെ നേരിടാൻ‌ രാമലക്ഷ്മണന്മാരുമൊരുങ്ങി

ശ്രീരാമചന്ദ്രൻ‌ മാനവാസ്ത്രമുപയോഗിച്ച് മാരീചനെ നൂറുയോജനയകലെയുള്ള സാഗരത്തിലേക്കെറിഞ്ഞു.. പിന്നീട് ആഗ്നേയാസ്ത്ര‌മുപയോഗിച്ച് സുബാഹുവിനെ വധിക്കുകയും ചെയ്തു. ബാക്കിയുള്ള രാക്ഷസന്മാരെ രണ്ട് പേരും‌ ചേർ‌ന്ന് നശിപ്പിച്ചു.

യാഗം‌ പൂർത്തിയാക്കാൻ‌ വിശ്വാമിത്രനുംകൂട്ടർക്കും പിന്നീട് തടസ്സങ്ങളൊന്നുമുണ്ടായില്ല. യാഗരക്ഷക്ക് ശേഷം‌ മുനിമാരുടെ സ്വീകരണസൽ‌ക്കാരങ്ങളേറ്റുവാങ്ങിക്കൊണ്ട് അവർ‌ കുറച്ച് നാൾ‌ കഴിഞ്ഞു. അപ്പോഴാണു മിഥിലാപുരിയിലെ‌ യജ്ഞത്തെക്കുറിച്ചും‌ അവിടെയുള്ള ത്രയംബക‌ വില്ലിനെക്കുറിച്ചും‌ വിശ്വാമിത്രൻ‌ പറഞ്ഞത്. അവർ‌ അത് കാണുന്നാതിനായി പുറപ്പെട്ടു.

“അമ്മേ, ഇതാ വെള്ളം‌“ കഥയ്ക്ക് തടസ്സമുണ്ടാക്കിക്കൊണ്ട് ഹരിയുടെ അമ്മ വന്നു. അവർ‌ കൊണ്ട് വന്ന വെള്ളം കുടിച്ച് മുത്തശ്ശി കഥാകഥനം‌ തുടർ‌ന്നു.

യാത്രാമദ്ധ്യേ അവർ‌ ഗൌതമാശ്രമത്തിലെത്തി‌. അവിടെയായിരുന്നു ഗൌതമ മഹർ‌ഷിയും ഭാര്യയായ അഹല്ല്യയും ജീവിച്ചിരുന്നത്. വളരെ സുന്ദരിയായിരുന്ന അഹല്ല്യയെ കണ്ട് ഇന്ദ്രനു മോഹമുണ്ടായി.. സൂത്രത്തിൽ‌ ഗൌതമനെ‌ സമയം‌ തെറ്റിദ്ധരിപ്പിച്ച് ആശ്രമത്തിൽ‌‌ നിന്നകറ്റുകയും ഗൌതമവേഷം‌ ധരിച്ച് അഹല്ല്യയെ പ്രാപിക്കുകയും ചെയ്തു. ഉഷസ്സാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയ ഗൌതമമഹർ‌ഷി തിരിച്ചെത്തിയപ്പോൾ‌ വേഷം‌ മാറിയ ഇന്ദ്രനേയും കൂടെ അഹല്ല്യയേയും കണ്ട് രോഷാകുലനായി. ഇന്ദ്രനേയും അഹല്ല്യയേയും ശപിക്കുകയും ചെയ്തു.

അഹല്ല്യയെ ശപിച്ച് കല്ലാക്കിമാറ്റിയതോടോപ്പം‌ രാമപാദസ്പർശനത്താൽ‌ ശാപമോക്ഷമുണ്ടാകുമെന്ന വരവും‌ നൽകി. അങ്ങനെ കാലങ്ങളായി കല്ലിന്റെ രൂപത്തിൽ‌ രാമപാദവും‌ ധ്യാനിച്ച് അഹല്ല്യ ശാ‍പമോക്ഷത്തിനായി കാത്തിരിക്കുകയാണു.
കാര്യങ്ങളെല്ലാം വിശ്വാമിത്രനിൽ‌ നിന്നു മനസ്സിലാക്കിയ ശ്രീരാമദേവൻ‌ തന്റെ പാദം കൊണ്ട് കല്ലിൽ‌ സ്പർ‌ശിച്ചതും‌ ആ പാറ സുന്ദരിയായ അഹല്ല്യയായി രൂപാന്തരം‌ പ്രാപിച്ചു. അഹല്ല്യയുടെ അനുഗ്രഹവും‌ വാങ്ങി രാമലക്ഷ്മണന്മാർ‌ വിശ്വാമിത്രനോടൊപ്പം‌ യാത്രതുടർ‌ന്നു.

നമസ്തേ‌ രാമ‌ രാമ! പുരുഷാദ്ധ്യക്ഷ! വിഷ്ണോ
നമസ്തേ‌ രാമ‌ രാമ! ഭക്തവത്സല‌ രാമ
നമസ്തേ ഹൃഷികേശ! രാമ രാഘവരാമ!
നമസ്തേ നാരായണ സന്തതം‌ നമോസ്തുതേ

തങ്ങളെകാത്തിരിക്കുന്ന പാഠപുസ്തകങ്ങളിലെ കണക്കുകൾക്ക് പകരം‌ ഹരിയുടേയും വേണിയുടേയും മനസ്സിൽ‌ സംവത്സരങ്ങളായി കല്ലായി മാറിയ അഹല്ല്യയുടെ വേദനയായിരുന്നു.

അടുത്ത അദ്ധ്യായം‌ : സീതയുടെ കഥ, സീതാ സ്വയം‌ വരത്തിന്റേയും

നിങ്ങളുടെ അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ

Monday, July 11, 2011

വിശ്വാമിത്രന്റെ കഥ


വേണിയും ഹരിയും കഥകേൾ‌ക്കാൻ‌ തയ്യാറായി എത്തുമ്പോൾ‌ മുത്തശ്ശിയുടെ നാമജപം‌ കഴിഞ്ഞട്ടുണ്ടായിരുന്നില്ല. അധികനേരം‌ കാത്തിരിക്കേണ്ടി വന്നില്ല. മുത്തശ്ശി രണ്ടുപേരോടുമായി ചോദിച്ചു,

ഇന്നലെ നമ്മളെവിടെയാ നിർ‌ത്തിയത്?

വിശ്വാമിത്രമഹർ‌ഷി അയോദ്ധ്യയിലേക്ക് വന്നു. അല്ല മുത്തശ്ശി, അദ്ദേഹം‌ അത്രയും വലിയ മഹാനാണോ ? ഹരിയുടെ സംശയം‌

രാജാവായി ജനിച്ച് ബ്രഹ്മർഷിപദത്തിനുവേണ്ടി തപസ്സ് ചെയ്തയാളാണു വിശ്വാമിത്രൻ‌. ക്ഷിപ്രകോപിയാണു. ആ കഥ കേൾ‌ക്കണോ?

രണ്ടുപേരുമൊരുമിച്ച് തലകുലുക്കി

മുത്തശ്ശി തുടർന്നു

ഉഗ്രപ്രതാപിയായ വിശ്വാമിത്രമഹാരാജാവ് പരിവാരങ്ങളോടൊപ്പം നായാട്ടിനിറങ്ങിയ സമയത്ത് വസിഷ്ഠമഹർഷിയുടെ ആശ്രമത്തിലെത്തി. നാടിന്റെ അധിപനായ രാജാവിനെ ഉചിതമാം‌ വണ്ണം സ്വീകരിക്കുന്നതിൽ‌ വസിഷ്ഠൻ മടികാണിച്ചില്ല. എന്താഗ്രഹിച്ചാലും‌മത് നൽകുന്ന കാമധേനുവിന്റെ സഹായത്താൽ‌ രാജാവിനേയും പരിവാരങ്ങളേയും വസിഷ്ഠമഹർഷി സൽക്കരിച്ചു. കാമധേനുവാണു വസിഷ്ഠന്റെ സമൃദ്ധിയുടെ ഉറവിടം‌ എന്ന് മനസ്സിലാക്കിയ രാജാവ് അത് തനിക്ക് നൽകുവാൻ മഹർഷിയോടാവശ്യപ്പെട്ടു. എന്നാലത് നൽകാനാവില്ല എന്ന് പറഞ്ഞ വസിഷ്ഠന്റെ അടുത്തു നിന്നും‌ പശുവിനെ ബലമായിത്തന്നെ സ്വന്തമാക്കാൻ‌ വിശ്വാമിത്രനൊരുങ്ങി.എന്നാൽ‌ കാമധേനുവിന്റെ ദിവ്യശക്തിയുടെ  മുന്നിൽ‌ വിശ്വാമിത്രന്റെ സൈന്യബലം ഒന്നുമല്ലാതായിത്തീർന്നു. വിശ്വാമിത്രനു പരാജയം‌ സമ്മതിക്കേണ്ടി വന്നു.

ബ്രഹ്മർ‌ഷിയായ വസിഷ്ഠന്റെ തപശക്തിയുടെ മുന്നിൽ‌ തന്റെ ആയുധബലമൊന്നുമല്ല എന്നു മനസ്സിലാക്കിയ അദ്ദേഹം രാജ്യഭാരം മകനെ ഏൽ‌പ്പിച്ച് തപസ്സ് ചെയ്യാൻ‌ തുടങ്ങി. ഉമാപതിയായ മഹേശ്വരനെ ധ്യാനിച്ച് കൊടുംതപസ്സാരം‌ഭിച്ചു. തപസ്സിന്റെ ഒടുവിൽ‌ ശിവൻ‌ പ്രത്യക്ഷപ്പെട്ടു, ദിവ്യായുധങ്ങളെല്ലാം വരമായി നൽകി.

എന്നാൽ‌ ആ ആയുധങ്ങളെല്ലാം വസിഷ്ഠന്റെ തപ:ശക്തിക്ക് മുന്നിൽ‌ നിഷ്ഫലമാവുകയാണുണ്ടായത്. ബ്രഹ്മർ‌ഷിപദത്തിലെത്തുകയാണു ഒരേയൊരു പോം‌വഴിയെന്ന് തിരിച്ചറിഞ്ഞ വിശ്വാമിത്രൻ‌ അതിനു വേണ്ടി ബ്രഹ്മാവിനോട് തപസ്സനുഷ്ഠിച്ചു. 

അതിനിടക്കാണു ത്രിശങ്കുവിന്റെ കഥ നടക്കുന്നത്. ത്രിശങ്കു സ്വർ‌ഗമെന്ന് കേട്ടട്ടില്ലേ? 

“കേട്ടിട്ടുണ്ട്, പക്ഷെ കഥയറിയില്ല “ ഹരിയുടേയും വേണിയുടേയും ഉത്തരമൊരുമിച്ചായിരുന്നു.

സൂര്യ‌വം‌ശത്തിലെ ഒരു രാജാവായിരുന്നു ത്രിശങ്കു. സത്യസന്ധതയിൽ‌ പേരെടുത്ത ഹരിശ്ചന്ദ്രന്റെ‌ പിതാവ്. സത്യവ്രതനെന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.  ഒരിക്കലദ്ദേഹത്തിനു ഉടലോടെ സ്വർ‌ഗത്തിൽ‌ പോകണമെന്നൊരാഗ്രഹമുണ്ടായി. അതിനായി ആദ്യം‌ വസിഷ്ഠമഹർ‌ഷിയെ സമീപിച്ചെങ്കിലും അദ്ദേഹം‌ അതിനു വഴങ്ങിയില്ല. പിന്നീട് വസിഷ്ഠന്റെ പുത്രന്മാരെ സമീപിച്ചെങ്കിലും അവരും‌ തയ്യാറായില്ലെന്ന് മാത്രല്ല, അവസാനം‌ അവർ‌ ശപിച്ച് ചണ്ഡാലനാക്കുകയും‌ ചെയ്തു. 

അങ്ങനെയിരിക്കെയാണു വിശ്വാമിത്രന്റെയടുക്കൽ ചെന്നെത്തുന്നത്. വസിഷ്ഠനെ തോൽ‌പ്പിക്കാൻ‌ കച്ചകെട്ടി നടക്കുകയാണല്ലോ വിശ്വാമിത്രൻ‌. മാത്രമല്ല, വിശ്വാമിത്രമഹർഷി‌ തപസ്സിനായി ഇറങ്ങിത്തിരിച്ചപ്പോൾ‌ അദ്ദേഹത്തിന്റെ കുടുംബത്തെ സംരക്ഷിച്ചത് സത്യവ്രതനെന്ന ത്രിശങ്കുവാണെന്നും കഥയുണ്ട്. എന്തായാലും ത്രിശങ്കുവിന്റെ‌ ആഗ്രഹം‌ സഫലീകൃതമാക്കുവാൻ‌ വിശ്വാമിത്രൻ‌ ഒരുമ്പെട്ടു. തന്റെ ഇതുവരെയാർ‌ജ്ജിച്ച തപ:ശക്തിയാൽ‌ ത്രിശങ്കുവിനെ സ്വർ‌ഗത്തിലേക്കുയർ‌ത്തി‌. എന്നാൽ‌ ദേവന്മാർ‌ക്കതിഷ്ടമായില്ല. അവർ‌ ത്രിശങ്കുവിനെ നേരേ താഴോട്ടയച്ചു. എന്നാൽ‌ ഭൂമിയിലേക്ക് വരുമ്പോൾ‌ വിശ്വാമിത്രൻ‌ നേരേ സ്വർ‌ഗത്തിലേക്കയക്കും‌, ദേവകളവിടുന്നു താഴോട്ടും‌. 

മൂക്കിന്റെ തുമ്പത്താണല്ലോ വിശ്വാമിത്രനു‌ ശുണ്ഠി. വിശ്വാമിത്രൻ‌ തപസ്സിന്റെ ശക്തികൊണ്ട് ഭൂമിക്കും‌ സ്വർ‌ഗത്തിനുമിടക്ക് വേറൊരു സ്വർ‌ഗം‌ തന്നെ സൃഷ്ടിച്ചു. മാത്രമല്ല, അവിടെ വേറൊരു ഇന്ദ്രനേയുംദേവകളേയും ഒക്കെ സൃഷ്ടിക്കാനൊരുങ്ങി വിശ്വാമിത്രൻ‌. അതോടെപേടിച്ച് വിറച്ച ദേവേന്ദ്രനും‌ കൂട്ടരും‌ വിശ്വാമിത്രന്റെ അടുത്തെത്തി ക്ഷമ ചോദിച്ചു. അവസാനം‌ ത്രിശങ്കുവിനു വേണ്ടി സൃഷ്ടിച്ച സ്വർ‌ഗത്തിൽ‌ ത്രിശങ്കുവിന്റെ തുടരാനനുവദിച്ചത്രെ. ദേവേന്ദ്രൻ‌ ത്രിശങ്കുവിനെ സ്വർ‌ഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോയെന്നും കഥയുണ്ട്.

“ അതാണല്ലേ അവിടേം ഇവിടേം‌ ഇല്ലാത്ത അവസ്ഥയെ ത്രിശങ്കുസ്വർ‌ഗത്തിലായിപ്പോയി എന്നൊക്കെ പറയുന്നേ? ഇപ്പൊ മനസ്സിലായി “ ഹരിയുടെ മുഖത്ത് കാര്യങ്ങൾ പിടികിട്ടിയ സംതൃപ്തി.


വിശ്വാമിത്രനിലേക്ക് വരാം‌, ഓരോരൊ ഘട്ടത്തിലായി ഭക്ഷണവും ജലവും അവസാനം വായുവും വരെ ഉപേക്ഷിച്ചുള്ള അതികഠിനമായ തപസ്സ് തുടര്‍ന്നു.  വിശ്വാമിത്രന്റെ ഘോരതപസ്സ് തന്റെ തന്റെ സ്ഥാനത്തിനു കോട്ടമുണ്ടാക്കുമോ എന്ന് ഭയന്ന ഇന്ദ്രൻ‌ പലരീതിയിലും അതു തടസ്സപ്പെടുത്താൻ ശ്രമിച്ചു, എന്നാലതിനെ ഒക്കെ അതിജീവിച്ചുള്ള ഘോരതപസ്സിനൊടുവിൽ‌ ബ്രഹ്മാവ് പ്രത്യക്ഷപ്പെടുകയും ബ്രഹ്മർ‌ഷിപദത്തിലേക്ക് വിശ്വാമിത്രനെ ഉയർത്തുകയും ചെയ്തു.

അങ്ങനെയുള്ള വിശ്വാമിത്രനാണു ഇന്നയോദ്ധ്യയിലേക്ക് വന്നത്. ദശരഥൻ‌ ആശങ്കപ്പെടാതിരിക്കുമോ? എല്ലാവിധ‌ ബഹുമാനങ്ങളോടും കൂടെ വിശ്വാമിത്രനെ രാജധാനിയിലേക്ക് വരവേറ്റു. വിശ്വാമിത്രനു ഒരാവശ്യമുണ്ടായിരുന്നു.

അതെന്താ? വേണിയുടെ ചോദ്യം‌ വളരെ പെട്ടെന്നായിരുന്നു

പറയാം‌, കാര്യമന്വേഷിച്ച രാജാവിനോട് വിശ്വാമിത്രൻ‌ പറഞ്ഞു.

ഞാനൊരു യാഗം‌ നടത്തുന്നുണ്ട്. അത് തടസ്സപ്പെടുത്തുവാൻ‌ രാക്ഷസന്മാർ‌ ശ്രമിക്കുന്നു. അവരുടെ ശല്ല്യത്തിൽ‌ നിന്ന് യാഗത്തെ സംര‌ക്ഷിക്കുവാനായി രാമലക്ഷ്മണന്മാരെ എന്റെ കൂടെ അയക്കണം‌
ദശരഥനാകെ വല്ലാതായി. കുട്ടികളല്ലേ അവർ‌. യാഗസംരക്ഷണത്തിനായി താനും ചതുരംഗപ്പടയും വന്നാൽ‌ മതിയോ എന്ന് ചോദിച്ചു നോക്കിയെങ്കിലും വിശ്വാമിത്രൻ‌ കൂട്ടാക്കിയില്ല. 

ധർ‌മ്മസങ്കടത്തിലായ ദശരഥമഹാരാജാവ് രാജഗുരുവിനോടഭിപ്രായമാരാഞ്ഞു. അപ്പോഴാണു വസിഷ്ഠൻ‌ ദശരഥനോട് ശ്രീരാമചന്ദ്രന്റെ ജന്മരഹസ്യം‌ പറഞ്ഞു കൊടുത്തത്.

കഴിഞ്ഞ ജന്മത്തിൽ‌ കശ്യപനും അദിതിക്കും കിട്ടിയ വരമനുസരിച്ച് ഭഗവാൻ‌ അവർക്ക് പുത്രരായി പിറക്കും‌. അതിനുവേണ്ടിയാണു ദശരഥനായും കൌസല്യയായും ഈ ജന്മമെടുത്തത്. ശ്രീരാമൻ‌ മഹാവിഷ്ണുവും ലക്ഷ്മണൻ‌ ആദിശേഷനും‌, ഭരതശത്രുഘ്നന്മാർ‌ ശംഖചക്രങ്ങളുമാണു.
മാത്രമല്ല, വിശ്വാമിത്രന്റെ കൂടെയുള്ള സഹവാസം‌ രാമലക്ഷ്മണന്മാർക്ക് ഗുണമേ ചെയ്യൂ. അസ്ത്രശസ്ത്രവിദഗ്ദനാണല്ലോ കൌശികൻ‌.

ശ്രീരാമന്റെ ജന്മദൌത്യമറിഞ്ഞ ദശരഥന്റെ ഖേദമെല്ലാമകന്നു. സന്തോഷത്തോടുകൂടെ രാമലക്ഷ്മണന്മാരെ വിശ്വാമിത്രനോടു കൂടി യാത്രയാക്കി.

മുത്തശ്ശിയുടെ നീണ്ട നിശബ്ദത ഇന്നത്തെ കഥയവസാനിപ്പിക്കുന്നതിനുള്ള മുന്നോടിയാണെന്ന് മനസ്സിലായ കുട്ടികൾ‌ രണ്ട് പേരും‌ എഴുന്നേറ്റു. പാഠപുസ്തകങ്ങളിൽ‌ തങ്ങളെ കാത്തിരിക്കുന്ന വേലകളിൽ‌ മുഴുകാൻ‌ അവർ‌ മുത്തശ്ശിയോട് യാത്രപറഞ്ഞു.

അടുത്ത അദ്ധ്യായം‌: താടകവധം‌, യാഗരക്ഷ, അഹല്ല്യാ മോക്ഷം‌